
അമ്മായിഅമ്മയെ യുവതികൾ വെട്ടികൊലപ്പെടുത്തി. ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിലാണ് സംഭവം. 65 വയസ്സുള്ള ജഹരുൺ ഖാത്തൂൺ എന്ന സ്ത്രീയെയാണ് ഇവരുടെ മരുമക്കളായ ഷൈറ ഖാത്തൂണും ഷബീന ഖാത്തൂണും ചേർന്ന് കൊലപ്പെടുത്തിയത്. യുവതികളുടെ പരുപുരുഷ ബന്ധങ്ങളെ ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്തതാണ് പകക്ക് കാരണമായത്. രണ്ടു യുവതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.
. ഓഗസ്റ്റ് 14 ന് രാവിലെ, വടികളും അരിവാൾ പോലുള്ള ഖുർപ്പി എന്ന ആയുധവും ഉപയോഗിച്ചാണ് യുവതികൾ അമ്മായിഅമ്മയെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട സ്ത്രീയുടെ മൂത്ത മരുമകൾ റോജ ഖാത്തൂൺ ആഗസ്റ്റ് പതിനഞ്ചിന് പൊലീസിൽ പരാതി നൽകിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കൊല്ലപ്പെട്ട ജഹരുൺ ഖാത്തൂൺ എന്ന സ്ത്രീക്ക് നാല് മക്കളായിരുന്നു ഉണ്ടായിരുന്നത്. ഇവരെല്ലാവരും തൊഴിൽ ആവശ്യങ്ങൾക്കായി ഗ്രാമത്തിന് പുറത്തായിരുന്നു താമസിച്ചിരുന്നത്. എല്ലാവരുടെയും വീടുകളിൽ അവരുടെ ഭാര്യമാർ മാത്രമായിരുന്നു താമസം. എന്നാൽ, മൂന്നാമത്തെയും നാലാമത്തെയും മരുമക്കളായ ഷൈറ ഖാത്തൂണിനും ഷബീന ഖാത്തൂണിനും അവരുടെ അമ്മായിയമ്മയോട് യോജിച്ചു പോകാൻ കഴിഞ്ഞിരുന്നില്ല.
ഭർത്താക്കന്മാർ ഇല്ലാതിരുന്ന സമയത്ത് ഇരുവരും അന്യ പുരുഷന്മാരെ വീട്ടിലേക്ക് വിളിക്കുന്നത് ജഹറുൻ ചോദ്യം ചെയ്തതാണ് ഇവരെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറയുന്നു. കൂടാതെ ജഹരുൺ തൻറെ മക്കളെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഇതേ തുടർന്ന് ഉണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.











